Showing posts with label S.SALIM KUMAR. Show all posts
Showing posts with label S.SALIM KUMAR. Show all posts
Wednesday, November 23, 2011
Wednesday, November 16, 2011
AKHILANDAMANDALAM
മലയാളത്തിലെ ഏറ്റവും മികച്ച മതേതര പ്രാര്‍ഥനയാണ് പന്തളം കെ.പി രചിച്ചഅഖിലാണ്ഡമണ്ഡലം. എന്‍ .എസ്.എസ്. ന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ ഉത്പന്ന പിരിവി നോടനുബന്ധിച്ചു പാടാന്‍ രചിച്ച ഈ കവിത പില്‍ക്കാലത്ത് സ്കൂളുകളില്‍ പ്രാര്‍ഥനാ ഗാനമായി അന്ഗീകാരവും പ്രചാരവും നേടി. ഏറ്റവും പ്രശസ്തമായ മലയാള കവിതകളില്‍ ഒന്നാണ്
അഖിലാണ്ഡമണ്ഡലം. ഗാനാത്മകമായ കാല്‍പനിക രചനകള്‍ കൊണ്ട് മലയാളികളുടെ മനം കവര്‍ന്ന പന്തളം കെ.പി. 1930 കളിലും നാല്‍പ്പതുകളിലും കേരളത്തിന്റെ സാഹിത്യ-സാംസ്കാരിക രംഗങ്ങളില്‍ സജീവമായിരുന്നു. പില്‍ക്കാലത്ത് വിനോദകഥകളും ലേഖനങ്ങളും എഴുതിയ അദ്ദേഹവും മുന്‍ഷി പരമു പിള്ളയും ഉത്റ്റ് സുഹൃത്തുക്കള്‍ ആയിരുന്നു. അക്കാലത്തെ നിരവധി വിനോദ മാസിക കളില്‍ ആക്ഷേപഹാസ്യം കൊണ്ട് ഭരണാധികാരികളെ വെകിളി പിടിപ്പിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞു. ഉത്തരവാദ പ്രക്ശോഭാകാലത്ത് ജയില്‍വാസം അനുഭവിച്ച പന്തളം കെ.പി. പന്തളം എന്‍ . എസ്. എസ്. ഹൈസ്കൂളില്‍ അദ്ധ്യാപകന്‍ ആയിരുന്നു. വള്ളിക്കോട്-കോട്ടയം (പത്തനംതിട്ട ജില്ല ) ഹൈസ്കൂളില്‍ പ്രധാനാധ്യാപകന്‍ ആയിരുന്നു. 1954 ല്‍ തിരു-കൊച്ചി നിയമസഭയിലേക്ക് ഇടതു പക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ചു പരാജയപ്പെട്ടു. തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനാല്‍ ജോലി നഷ്ടപ്പെട്ടു. ചെന്നൈയില്‍ അന്തരിച്ചു.
കൃതികള്‍ : ഏകാന്തകൊകിലം , മുരളീധരന്‍ , രാഗസുധ,അഖിലാണ്ഡമണ്ഡലം, രാജേന്ദ്രന്‍ , മരതകപീഠം .
അഖിലാണ്ഡമണ്ഡലം
അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി
അതിനുള്ളിലാനന്ദദീപം കൊളുത്തി
പരമാണുപ്പൊരുളിലും സ്ഫുരണമായ് മിന്നും
പരമപ്രകാശമേ ശരണം നീയെന്നും .
സുരഗോളലക്ഷങ്ങളണിയിട്ടു നിര്‍ത്തി
അവികല സൌഹൃദ ബന്ധം പുലര്‍ത്തി
അതിനൊക്കെയാധാരസൂത്രമിണക്കി
നിലനിര്‍ത്തും പ്രേമമേ! ശരണം നീയെന്നും.
അവസാനജലധിയിലൊരുനാളീ വിശ്വം
പരിപൂര്‍ണ്ണ ശൂന്യമായ് വിലയിച്ചു തീരും
അതു നാളും സത്തു ചിത്താനന്ദദീപ്തം
ഒരു സത്യം നില നില്‍ക്കും അതു നിത്യം ശരണം
ദുരിതങ്ങള്‍ കൂത്താടുമുലകത്തില്‍ നിന്റെ
പരിശുദ്ധ തേജസ്സു വിളയാടിക്കാണ്‍മാന്‍
ഒരു ജാതി, ഒരു മതം, ഒരു ദൈവമേവം
പരമാര്‍ത്ഥവേദാന്തം സഫലമായ് ത്തീരാന്‍
അഖിലാധിനായകാ തവതിരുമുമ്പില്‍
അഭയമായ് ഞാനിതാ പ്രണമിപ്പൂ നിത്യം.
സമരാദി തൃഷ്ണകളാകവേ നീങ്ങി
സമതയും ശാന്തിയും ക്ഷേമവും തിങ്ങി
ജനതയും ജനതയും കൈകോര്‍ത്തിണങ്ങി
ജനിതസൗഹാര്‍ദ്ദത്തിന്‍ ഗീതം മുഴങ്ങി
നരലോകമെപ്പേരുമാനന്ദം തേടി
വിജയിക്ക നിന്തിരു നാമങ്ങള്‍ പാടി.
Saturday, September 17, 2011
Saturday, September 3, 2011
Friday, August 19, 2011
Poem by S.SALIM KUMAR ((( <> ))) വേനല്‍ക്കണ്ടം
രാവിലെ മൂടല്‍മഞ്ഞാ,ണെട്ടാവും മണി വെയി
മില്ലെനിക്കിതിനിടെ കടങ്ങള്‍ കടന്നേറി
നേര്‍വഴികളെയൊക്കെ വളഞ്ഞ വഴിയാക്കി.
ജ്ഞാനത്തില്‍ സമുന്നതന്‍ ചങ്ങാതിയൊരുത്തനെന്‍
സര്‍വ്വപാപവും കാലാകാലങ്ങള്‍ തോറും പൊറു
ത്തെന്നെയും കൂട്ടി തന്റെ കൂട്ടത്തില്‍ വസിക്കുവാന്‍.
ആദ്യം ഞാനവന്നൊപ്പം കൂടിയയിരുട്ടറ
(വാടകയ്ക്കൊരു മുറി) യ്ക്കടുത്ത് കാടിന്‍ ഹൃത്തില്‍
നിന്നുറവെടുത്തെത്തും പാട്ടുകാരനാമൊരു
പാറത്തോടത്തില്‍ നിത്യം നീരാട്ടിനെത്തും കന്യാ
രത്നങ്ങള്‍ (പുലര്‍ക്കണിക്കൊന്നകള്‍ പൂമേനികള്‍
സ്വര്‍ണ കുംഭങ്ങള്‍ മുഖചന്ദ്രിക) മഹാനന്ദ
ലബ്ധിക്കു മറ്റെന്തിനി വേണമെന്‍ കലികാല
മങ്ങനെ കിനാക്കളിലൊഴുകി നടക്കുമ്പോള്‍
എത്തുന്നു മലയുടെ നിറുക പിളര്‍ന്നൊരു
പ്രളയം, അതിന്നൊപ്പം കൂട്ടുകാര്‍ ഗുമസ്തന്മാര്‍
മുടക്കീ പണി, കാര്യം ശമ്പളപരം പുണ്യം
സമരം സമാരാധ്യം തുടരുന്നനിശ്ചിതം.
കടയില്‍ പറ്റേറെയായ്, അങ്ങോട്ടു പോകാതായി.
വേല ചുറ്റലായെന്റെ വേല നിത്യവും, മഴ
കൊണ്ടു കൊണ്ടെത്തീ ഗുഹയ്ക്കുള്ളില്‍ ഞാന്‍ ,മഴയാണ്
രാപ്പകല്‍ പുലര്‍ക്കണിക്കൊന്നകള്‍ കാണ്മാനില്ല
തൊണ്ട പൊട്ടിച്ചും കൊണ്ടു കാട്ടു തോടലറുന്നു
നരകമെന്നാണെന്റെ സുഹൃത്താം മഹാജ്ഞാനി
വാടകമുറിക്കൊരു പേരു നല്‍കിയതവന്‍
വേറൊരു മുറിയെടുത്തങ്ങോട്ടു മാറ്റീ വാസം.
അവന്റെ നിഴല്‍ പോലെ ഞാനുമെത്തുന്നു കൂടെ
പിന്നെയും തുടരുവാന്‍ തെണ്ടലുമലച്ചിലും.
ഒടുവില്‍ നദീതീരത്തെത്തി ഞാന്‍, നിരക്ഷര
സുന്ദരര്‍ മഹാകായര്‍ വസിക്കും കുടില്‍ക്കാട്ടില്‍ .
അവിടെ മഹാകായര്‍ ഗുരുവായെന്നെ വരി
ച്ചക്ഷരം പഠിക്കുന്നു നിത്യവും ക്ഷമാഹീനം.
വെള്ളിയാഴ്ചകള്‍ തോറും പള്ളിക്കൂടമോ ശൂന്യം
അന്നാണ് തിയ്യേറ്ററില്‍ സിനിമ മാറും ദിനം.
ആദ്യനാള്‍ പള്ളിക്കൂടം നിറയെയിരുന്നവര്‍
പൂര്‍ണചന്ദ്രനെപ്പോലെന്‍ മനസ്സില്‍ കുളിര്‍ കോരി.
പൌര്‍ണമി കഴിഞ്ഞതും കൃഷ്ണപക്ഷമാ
യിതളോരോന്നായ്ക്കൊഴിഞ്ഞമാവാസിയായപ്പോള്‍ ഹന്ത!
ഗുരുവും കെടാറായ വിളക്കും മാത്രം ബാക്കി.
തുടര്‍ന്നു ഞാനാം ഗുരു (തുടരാതിരിക്കുവാന്‍
പറ്റുമോ) ഭിക്ഷാടനം, സുന്ദരം സുരോചിതം.
അങ്ങനെയെത്തിച്ചേര്‍ന്നു വിസ്തൃതസമാന്തര-
പാഠശാലയില്‍, ദേവകന്യമാര്‍ വിരാജിക്കും
മോഹനവിഹാരത്തി,ലവിടെയനവധി
ഗുരുക്കള്‍ക്കൊപ്പം ഞാനും കളരി നടത്തുന്നു.
ശിഷ്യരാണെങ്കില്‍ നിത്യം ഗുരുവിന്‍ നെഞ്ചത്തല്ലേല്‍
കളരിപ്പുറ,ത്തതില്‍ക്കൂടുതല്‍ പ്രതീക്ഷിക്ക
വയ്യല്ലോ സമാന്തര സുന്ദരവിഹാരത്തില്‍ ..
അങ്ങനെ ദിനസരി നീങ്ങവേ യഥാകാലം
വരവായ് സുഗന്ധിയാം വസന്തം പൂവമ്പുമായ്.
(അമ്പു കൊള്ളാത്ത വീരരാരുണ്ടു സമാന്തര
ഗുരുക്കള്‍ തന്‍ കൂട്ടത്തില്‍ ? ) ഞാനാരു വേറിട്ടവന്‍ ?
ഞാനെന്‍റെ തനിനിറം കാട്ടുന്നു ഹൈമവതി
യൊത്തു ഞാന്‍ മഹാവനം പൂകുന്നു വാത്സ്യായനന്‍
തന്നൊരു പാഠങ്ങളും പാഠഭേദവും കൊണ്ടു
വസന്തം കെങ്കേമമായ്, നാട്ടിലോ പാട്ടായെല്ലാം .
ഒരു നാള്‍ സമാന്തരസ്വര്‍ഗത്തിന്‍ മഹേന്ദ്ര നു-
മറിഞ്ഞു മഹാവനേ ശിവപാര്‍വതീസംഗം
നടന്ന സമാചാരം സാമാന്യം വിശദമായ്.
കേളികൊട്ടായി, പുറപ്പാടുമായ് (വെളുപ്പിനു
തലയില്‍ മുണ്ടിട്ടു ഞാന്‍ പിന്നെയും പെരുവഴി
പൂകുമ്പോള്‍ ബാബേലിലെ ഗോപുരം തകര്‍ന്നെന്റെ
കൂട്ടുകാര്‍ പലവഴി പിരിഞ്ഞു ബഹുഭാഷാ
പ്രസ്ഥാനം തുടങ്ങുന്നു... കാവ്യത്തിന്‍ പ്രളയമായ്.
വീണ്ടും ഞാന്‍ തനിച്ചായി, കൂട്ടിനു നിഴല്‍ മാത്രം..
നിഴല്‍ പിന്നിരുട്ടായി, ഇരുട്ടോ വെളിച്ചമായ്.
വെളിച്ചം വേനല്ക്കാലമായി ഞാന്‍ വെള്ളം കിട്ടാ
തുഴലും മൃഗമായി (പിന്നെയും മൃഗതൃഷ്ണ) .
ഒരു നാള്‍ നോക്കുമ്പോഴുണ്ടുള്ളിലെ കണ്ടം വിണ്ടു
പൊട്ടുകയാണ്, മഴ വന്നേക്കുമെന്നെങ്കിലും.
ഋഷിതന്‍ വേഷം കെട്ടല്‍ പിന്നീടുമാകാമല്ലോ
കൈക്കോട്ടുമെടുത്തുഞ്ഞാന്‍ തുടങ്ങി കൃഷിപ്പണി..
വിതയ്ക്കാറാവും വരെ ഇനിയീ വേനല്‍ക്കണ്ടം
കിളച്ചേയടങ്ങു ഞാന്‍ , വേനലില്‍ മുഴുകി ഞാന്‍ ....
Saturday, August 13, 2011
POEM BY S.SALIMKUMAR
മാജിക് ! മാജിക് !
മാജിക്കു കാണിച്ചു കാണിച്ചു
മാജിക്കു പൊളിയുമ്പോള്‍
എങ്ങനെ മാജിക്കു പഠിക്കാം
എന്ന പേരില്‍ കൊച്ചുപുസ്തകം
അച്ചടിച്ചിറക്കുന്നു .
ജനം അത് മേടിച്ചു വായിച്ചു
മാജിക്കു പഠിച്ച് വരുമ്പോഴേക്കും
പുതിയ ട്രിക്കുകള്‍ വരുന്നു.
ബധിരന്‍റെ കാതും
അന്ധന്‍റെ കണ്ണും
മൂകന്‍റെ വായും കെട്ടുന്നു.
രാജതന്ത്രം
പ്രജാതന്ത്രം
മഹാമന്ത്രം
പണച്ചാക്ക്
പഴം, പപ്പടം, പിണ്ണാക്ക്
സകലത്തിലും മായം.
പറമ്പുകളില്‍
ജനാധിപത്യത്തിന്റെ വിളവെടുപ്പ്
കിളച്ചെടുക്കുന്നത് ആനച്ചേന.
അത് പുഴുങ്ങിത്തിന്ന്
അണ്ണാക്കു ചൊറിയുന്ന
ജനത്തിന്‍റെ വായിലേക്ക്
വിഷക്കള്ള് ഒഴിച്ചു കൊടുക്കുന്നു.
എന്നിട്ടാണ് അവന്റെ മുന്‍പില്‍
മാജിക്! മാജിക്!
--
Tuesday, July 26, 2011
Poem by S.SALIM KUMAR
ഭീമന്‍
രടിമകള്‍ പിതാവധികാരഭീമ
നടക്കി വാഴുന്നു, സകല ലോകവു
മവന്റെ കൊട്ടിനു ചുവടു വയ്ക്കുന്നു.
അവരുടെ ഹൃത്തു മവരുടെ ജീവ
ധമനിയും ദിനചരിതവും, ചോര
വിയര്‍പ്പുകള്‍ വീണു നനഞ്ഞ ഭൂമിയു
മതിന്‍ ഋതുക്കളുമടക്കി വാഴുവോ
നധികാര ഭീമന്‍ നഗരരാക്ഷസന്‍ ..
അസുഖ വിത്തുകളവന്‍ വിതയ്ക്കുന്നു
കലപ്പകള്‍ ജീവനുഴുതു മാറ്റുന്നു.
ശിലാ ഹൃദയത്തില്‍ തരി വെളിച്ചവു
മെഴാതവന്‍ ചാട്ട ചുഴററിയോതുന്നു:
പണി കഴിക്കുക പടകുടീരങ്ങള്‍
പട തുടങ്ങുവാന്‍ സമയമാവുന്നു.
അവനതിഭീമനതിശക്തന്‍ രുദ്രന്‍
അവനു കേഴ്വിയില്ലവനു കാഴ്ചയു
ണ്ടവന്റെ വാഴ്ത്തുകള്‍ ജനമുരയ്ക്കുന്നു..
ശതനിലസൌധമതിന്നറകളില്‍
തല പുകച്ചിരുന്നഹര്‍നിശം ധന
ഗണനകള്‍ ചെയ്‌വൂ ജനസമുച്ചയം ..
അവനു കാണുവാനരങ്ങുകള്‍ തോറും
അണി നിരത്തുന്നു വിശേഷ ദ്രവ്യങ്ങള്‍
അവനല്ലോ ബകന്‍ അവന്‍ തന്നെ ഭീമ
നവനില്ല ദയ ,ഹൃദയവുമില്ല.
അവന്നകം പൊള്ള തലയ്ക്കകം ശൂന്യം
അവന്‍ ഭരിക്കുന്നുണ്ടുലകു മൊത്തവും.
അവന്‍ ഞൊടിക്കുമ്പോളടിമകളായി
ജനമഖിലവുമവന്നൊപ്പം പോകും.
അവനൊരിക്കലും പിരിയില്ല നമ്മെ
അവനെ നമ്മളും പിരിയില്ല, ധന
പ്പെരുമഴ പെയ്തു നിലമെരിച്ചവ
നുറഞ്ഞു നില്‍ക്കുമ്പോള്‍ തൊഴുതു നട്ടെല്ലു
വളച്ചു നില്‍ക്കുന്നു ജനമഖിലവും.
അവന്‍ ഞൊടിക്കുമ്പോളണുബോംബു വീഴും
ഭുവനഹൃത്തടമഗാധ ഗര്‍ത്തമാ
യനവധി യുഗമമര്‍ന്നിരുന്നിടും..
അവനതിഭീമനതിശക്തന്‍ രുദ്ര
നധികാരസര്‍വ്വ, മവന്നൊരാര്‍ദ്രമാം
മനസ്സു നല്കുവോ നവതരിക്കുവ
തെവിടെ നിന്നാകാം? ധ്രുവസരിത്തിലോ
കിഴക്കു ദിക്കിലോ, പെരുങ്കടലിലെ
ബഡവജ്ജ്വാല തന്നബോധ ഹൃത്തിലോ ?
പറയുക ജ്ഞാനകുലപ്പെരുമാളേ....
written and posted by s.salimkumar::kurumpakara::pathanapuram
Subscribe to:
Posts (Atom)

















